SANGEERTHANANGAL 049

Download Audio
സമ്പത്തിന്റെ നശ്വരത

1 : ജനതകളേ, ശ്രദ്ധിക്കുവിന്‍ ‍; ഭൂവാസികളേ, ചെവിയോര്‍ക്കുവിന്‍ .
2 : എളിയവരും ഉന്നതരും ധനികരും ദരിദ്രരും ഒന്നുപോലെ കേള്‍ക്കട്ടെ!
3 : എന്റെ അധരങ്ങള്‍ ജ്ഞാനം പ്രഘോഷിക്കും; എന്റെ ഹൃദയം വിവേകം മന്ത്രിക്കും.
4 : സുഭാഷിതത്തിന് ഞാന്‍ ചെവിചായിക്കും, കിന്നരനാദത്തോടെ ഞാന്‍ എന്റെ കടംകഥയുടെ പൊരുള്‍തിരിക്കും.
5 : എന്നെ പീഡിപ്പിക്കുന്നവരുടെ ദുഷ്ടത എന്നെ വലയം ചെയ്യുന്നു. ക്ലേശകാലങ്ങളില്‍ ഞാനെന്തിനു ഭയപ്പെടണം?
6 : അവര്‍ തങ്ങളുടെ ധനത്തില്‍ ആശ്രയിക്കുകയും സമ്പത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നു.
7 : തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവന്റെ വില ദൈവത്തിനു കൊടുക്കാനോ ആര്‍ക്കും കഴിയുകയില്ല.
8 : ജീവന്റെ വിടുതല്‍ വില വളരെ വലുതാണ്; എത്ര ആയാലും അതു തികയുകയുമില്ല.
9 : എന്നേക്കും ജീവിക്കാനോ പാതാളം കാണാതിരിക്കാനോ കഴിയുന്നതെങ്ങനെ?
10 : ജ്ഞാനിപോലും മരിക്കുന്നെന്നും മണ്ടനും മന്ദബുദ്ധിയും ഒന്നുപോലെ നശിക്കുമെന്നും തങ്ങളുടെ സമ്പത്ത് അന്യര്‍ക്കായിഉപേക്ഷിച്ചു പോകുമെന്നും അവര്‍ കാണും.
11 : ദേശങ്ങള്‍ സ്വന്തമെന്ന് അവകാശപ്പെട്ടെങ്കിലും ശവകുടീരങ്ങളായിരിക്കും അവരുടെ നിത്യവസതി; തലമുറകളോളം അവരുടെ വാസസ്ഥാനം.
12 : മനുഷ്യന്‍ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും.
13 : വിവേകമറ്റ ആത്മവിശ്വാസം പുലര്‍ത്തുന്നവരുടെ വിധിയും തങ്ങളുടെ സമ്പത്തില്‍ ആനന്ദിക്കുന്നവരുടെ അവസാനവും ഇതുതന്നെ.
14 : ആടുകളെപ്പോലെ അവര്‍ മരണത്തിനു വിധിക്കപ്പെട്ടവരാണ്; മൃത്യുവായിരിക്കും അവരുടെ ഇടയന്‍ ; നേരേ ശവക്കുഴിയിലേക്ക് അവര്‍ താഴും; അവരുടെ രൂപം അഴിഞ്ഞുപോകും; പാതാളമായിരിക്കും അവരുടെ പാര്‍പ്പിടം.
15 : എന്നാല്‍ ‍, ദൈവം എന്റെ പ്രാണനെ പാതാളത്തിന്റെ പിടിയില്‍നിന്നു വീണ്ടെടുക്കും; അവിടുന്ന് എന്നെ സ്വീകരിക്കും.
16 : ഒരുവന്‍ സമ്പന്നനാകുമ്പോഴും അവന്റെ ഭവനത്തിന്റെ മഹത്വം വര്‍ധിക്കുമ്പോഴും നീ ഭയപ്പെടേണ്ടാ.
17 : അവന്‍ മരിക്കുമ്പോള്‍ ഒന്നുംകൂടെ കൊണ്ടുപോവുകയില്ല; അവന്റെ മഹത്വം അവനെ അനുഗമിക്കുകയില്ല.
18 : ജീവിതകാലത്തു സന്തുഷ്ടനെന്നു കരുതിയെങ്കിലും, അവന്റെ ഐശ്വര്യം കണ്ട് ആളുകള്‍ അവനെ സ്തുതിച്ചെങ്കിലും,
19 : അവന്‍ തന്റെ പിതാക്കന്‍മാരോടു ചേരും; ഇനിമേല്‍ അവന്‍ പ്രകാശം കാണുകയില്ല.
20 : മനുഷ്യന്‍ തന്റെ പ്രതാപത്തില്‍ നിലനില്‍ക്കുകയില്ല; മൃഗങ്ങളെപ്പോലെ അവന്‍ നശിച്ചുപോകും.