SANGEERTHANANGAL 025

Download Audio
വഴി കാട്ടണമേ!

1 : കര്‍ത്താവേ, എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
2 : ദൈവമേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! ശത്രുക്കള്‍ എന്റെമേല്‍ വിജയംആഘോഷിക്കാതിരിക്കട്ടെ!
3 : അങ്ങയെ കാത്തിരിക്കുന്ന ഒരുവനും ഭഗ്‌നാശനാകാതിരിക്കട്ടെ! വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ!
4 : കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
5 : അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍ ‍, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം; അങ്ങേക്കു വേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നു.
6 : കര്‍ത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ!
7 : എന്റെ യൗവനത്തിലെ പാപങ്ങളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ! കര്‍ത്താവേ, അങ്ങയുടെ അചഞ്ചല സ്‌നേഹത്തിന് അനുസൃതമായി കരുണാപൂര്‍വം എന്നെ അനുസ്മരിക്കണമേ!
8 : കര്‍ത്താവു നല്ലവനും നീതിമാനുമാണ്. പാപികള്‍ക്ക് അവിടുന്നു നേര്‍വഴി കാട്ടുന്നു.
9 : എളിയവരെ അവിടുന്നു നീതിമാര്‍ഗത്തില്‍ നയിക്കുന്നു; വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
10 : കര്‍ത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്.
11 : കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതി എന്റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കണമേ!
12 : കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്നു കാണിച്ചുകൊടുക്കും.
13 : അവന്‍ ഐശ്വര്യത്തില്‍ കഴിയും, അവന്റെ മക്കള്‍ ദേശം അവകാശമാക്കും.
14 : കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ ഉടമ്പടി അവരെ അറിയിക്കും.
15 : എന്റെ കണ്ണുകള്‍ സദാകര്‍ത്താവിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവിടുന്ന് എന്റെ പാദങ്ങളെവലയില്‍നിന്നു വിടുവിക്കും.
16 : ദയതോന്നി എന്നെ കടാക്ഷിക്കണമേ! ഞാന്‍ ഏകാകിയും പീഡിതനുമാണ്.
17 : എന്റെ ഹൃദയവ്യഥകള്‍ ശമിപ്പിക്കണമേ! മനഃക്‌ളേശത്തില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ!
18 : എന്റെ പീഡകളും ക്‌ളേശങ്ങളും ഓര്‍ത്ത് എന്റെ പാപങ്ങള്‍ പൊറുക്കണമേ!
19 : ഇതാ, ശത്രുക്കള്‍ പെരുകിയിരിക്കുന്നു; അവര്‍ എന്നെ കഠിനായി വെറുക്കുന്നു.
20 : എന്റെ ജീവന്‍ കാത്തുകൊള്ളണമേ! എന്നെ രക്ഷിക്കണമേ! അങ്ങില്‍ ആശ്രയിച്ച എന്നെ ലജ്ജിക്കാനിടയാക്കരുതേ!
21 : നിഷ്‌കളങ്കതയും നീതിനിഷ്ഠയും എന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയെ കാത്തിരിക്കുന്നു.
22 : ദൈവമേ, ഇസ്രായേലിനെസകല കഷ്ടതകളിലും നിന്നു മോചിപ്പിക്കണമേ!