SANGEERTHANANGAL 040

Download Audio
ദൈവമേ, വൈകരുതേ!

1 : ഞാന്‍ ക്ഷമാപൂര്‍വം കര്‍ത്താവിനെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു.
2 : ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞചേറ്റില്‍ നിന്നും അവിടുന്ന് എന്നെ കരകയറ്റി; എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു, കാല്‍വയ്പുകള്‍ സുരക്ഷിതമാക്കി.
3 : അവിടുന്ന് ഒരു പുതിയ ഗാനം എന്റെ അധരങ്ങളില്‍ നിക്‌ഷേപിച്ചു, നമ്മുടെ ദൈവത്തിന് ഒരു സ്‌തോത്രഗീതം. പലരും കണ്ടു ഭയപ്പെടുകയും കര്‍ത്താവില്‍ ശരണം വയ്ക്കുകയും ചെയ്യും.
4 : കര്‍ത്താവിനെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍ ‍; വഴിതെറ്റി വ്യാജദേവന്‍മാരെ അനുഗമിക്കുന്ന അഹങ്കാരികളിലേക്ക് അവന്‍ തിരിയുന്നില്ല.
5 : ദൈവമായ അങ്ങ് എത്ര അദ്ഭുതങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു! ഞങ്ങളുടെ കാര്യത്തില്‍ അങ്ങ് എത്ര ശ്രദ്ധാലുവായിരുന്നു! അങ്ങേക്കു തുല്യനായി ആരുമില്ല. ഞാന്‍ അവയെ വിവരിക്കാനും പ്രഘോഷിക്കാനും തുനിഞ്ഞാല്‍ ‍, അവ അസംഖ്യമാണല്ലോ.
6 : ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല; എന്നാല്‍ ‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നു തന്നു. ദഹനബലിയും പാപപരിഹാരബലിയും അവിടുന്ന് ആവശ്യപ്പെട്ടില്ല.
7 : അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്.
8 : എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം, അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്.
9 : ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ സന്തോഷവാര്‍ത്ത അറിയിച്ചു; കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ ഞാന്‍ എന്റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.
10 : അവിടുത്തെ രക്ഷാകരമായ സഹായത്തെ ഞാന്‍ ഹൃദയത്തില്‍ ഒളിച്ചുവച്ചിട്ടില്ല; അങ്ങയുടെ വിശ്വസ്തതയെയും രക്ഷയെയും പറ്റി ഞാന്‍ സംസാരിച്ചു; അവിടുത്തെ കാരുണ്യവും വിശ്വസ്തതയും മഹാസഭയില്‍ ഞാന്‍ മറച്ചുവച്ചില്ല.
11 : കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നില്‍ നിന്നു പിന്‍വലിക്കരുതേ! അവിടുത്തെ സ്‌നേഹവും വിശ്വസ്തതയും എന്നെ സംരക്ഷിക്കട്ടെ!
12 : എണ്ണമറ്റ അനര്‍ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; എന്റെ കാഴ്ച നഷ്ടപ്പെടത്തക്ക വിധം എന്റെ ദുഷ്‌കൃത്യങ്ങള്‍ എന്നെ പൊതിഞ്ഞു; അവ എന്റെ തലമുടിയിഴകളെക്കാള്‍ അധികമാണ്; എനിക്കു ധൈര്യം നഷ്ടപ്പെടുന്നു.
13 : കര്‍ത്താവേ, എന്നെ മോചിപ്പിക്കാന്‍ കനിവുണ്ടാകണമേ! കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ!
14 : എന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ ലജ്ജിച്ചു പരിഭ്രാന്തരാകട്ടെ! എനിക്കു ദ്രോഹം ആഗ്രഹിക്കുന്നവര്‍ അപമാനിതരായി പിന്തിരിയട്ടെ!
15 : ഹാ! ഹാ! എന്ന് എന്നെപരിഹസിച്ചു പറയുന്നവര്‍ ലജ്ജകൊണ്ടു സ്തബ്ധരാകട്ടെ!
16 : അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ! അങ്ങയുടെ രക്ഷയെ സ്‌നേഹിക്കുന്നവര്‍ കര്‍ത്താവു വലിയവനാണെന്നു നിരന്തരം ഉദ്‌ഘോഷിക്കട്ടെ!
17 : ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്; എങ്കിലും കര്‍ത്താവിന് എന്നെപ്പറ്റി കരുതലുണ്ട്; അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്; എന്റെ ദൈവമേ, വൈകരുതേ!