SANGEERTHANANGAL 045

Download Audio
രാജകീയ വിവാഹം

1 : എന്റെ ഹൃദയത്തില്‍ ഉദാത്തമായ ആശയം തുടിച്ചുനില്‍ക്കുന്നു; ഈ ഗീതം ഞാന്‍ രാജാവിനു സമര്‍പ്പിക്കുന്നു; തയ്യാറായിരിക്കുന്ന എഴുത്തുകാരന്റെ തൂലികയ്ക്കു തുല്യമാണ് എന്റെ നാവ്.
2 : നീ മനുഷ്യമക്കളില്‍ ഏറ്റവും സുന്ദരന്‍ ‍, നിന്റെ അധരങ്ങളില്‍ വചോവിലാസം തുളുമ്പുന്നു; ദൈവം നിന്നെ എന്നേക്കുമായി അനുഗ്രഹിച്ചിരിക്കുന്നു.
3 : വീരപുരുഷാ, മഹത്വത്തിന്റെയും തേജസ്‌സിന്റെയും വാള്‍ അരയില്‍ ധരിക്കുക.
4 : സത്യത്തിനും നീതിയുടെ സംരക്ഷണത്തിനും വേണ്ടി പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. നിന്റെ വലത്തുകൈ ഭീതി വിതയ്ക്കട്ടെ!
5 : രാജശത്രുക്കളുടെ ഹൃദയത്തില്‍ നിന്റെ കൂരമ്പുകള്‍ തറച്ചുകയറും; ജനതകള്‍ നിന്റെ കീഴില്‍ അമരും.
6 : നിന്റെ ദിവ്യസിംഹാസനം എന്നേക്കും നിലനില്‍ക്കുന്നു; നിന്റെ ചെങ്കോല്‍ നീതിയുടെ ചെങ്കോലാണ്.
7 : നീ നീതിയെ സ്‌നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു; ആകയാല്‍ ദൈവം, നിന്റെ ദൈവം, നിന്നെ മറ്റുള്ളവരില്‍നിന്നുയര്‍ത്തി ആനന്ദത്തിന്റെ തൈലം കൊണ്ട് അഭിഷേകം ചെയ്തു.
8 : നിന്റെ അങ്കി നറുംപശയും ചന്ദനവും ലവംഗവും കൊണ്ട്‌ സുരഭിലമായിരിക്കുന്നു; ദന്തനിര്‍മിതമായ കൊട്ടാരങ്ങളില്‍ നിന്ന് തന്ത്രീ നാദം നിന്നെ ആനന്ദിപ്പിക്കുന്നു.
9 : നിന്റെ അന്തഃപുരവനിതകളില്‍ രാജകുമാരിമാരുണ്ട്; നിന്റെ വലത്തുവശത്ത് ഓഫീര്‍ സ്വര്‍ണം അണിഞ്ഞ രാജ്ഞി നില്‍ക്കുന്നു.
10 : മകളേ, കേള്‍ക്കുക, ചെവിചായിച്ചു ശ്രദ്ധിക്കുക; നിന്റെ ജനത്തെയും പിതൃഭവനത്തെയും മറക്കുക.
11 : അപ്പോള്‍ രാജാവു നിന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും, അവന്‍ നിന്റെ നാഥനാണ്, അവനെ വണങ്ങുക.
12 : ടയിര്‍നിവാസികള്‍ നിന്റെ പ്രീതി കാംക്ഷിച്ച് ഉപഹാരങ്ങള്‍ അര്‍പ്പിക്കും.
13 : ധനികന്‍മാര്‍ എല്ലാവിധ സമ്പത്തും കാഴ്ചവയ്ക്കും; രാജകുമാരി സ്വര്‍ണക്കസവുടയാടചാര്‍ത്തി അന്തഃപുരത്തില്‍ ഇരിക്കുന്നു.
14 : വര്‍ണശബളമായ അങ്കിയണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു; കന്യകമാരായ തോഴിമാര്‍ അവള്‍ക്ക് അകമ്പടി സേവിക്കുന്നു.
15 : ആഹ്‌ളാദഭരിതരായി അവര്‍ രാജകൊട്ടാരത്തില്‍ പ്രവേശിക്കുന്നു.
16 : നിന്റെ പുത്രന്‍മാര്‍ പിതാക്കന്‍മാരുടെ സ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും നീ അവരെ അധിപതികളായി വാഴിക്കും.
17 : തലമുറതോറും നിന്റെ നാമം കീര്‍ത്തിക്കപ്പെടാന്‍ ഞാന്‍ ഇടയാക്കും; ജനതകള്‍ നിന്നെ എന്നേക്കും പ്രകീര്‍ത്തിക്കും.